ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാൻ സുപ്രീം കോടതി തീരുമാനം.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഈ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാൻ തീരുമാനിച്ചത്. ‘നോട്ട’യ്ക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിലും സുപ്രീം കോടതി വാദം കേള്‍ക്കും. ഇവരിലാരുമല്ല- None of the above(NOTA)- എന്ന കോളത്തില്‍ വോട്ടു രേഖപ്പെടുത്തുന്നതിനാണ് നോട്ട എന്നു ചുരുക്കിപ്പറയുന്നത്.’വിധി സെന്റർ ഫോർ ലീഗല്‍ പോളിസി’ എന്ന സംഘടനയാണ് ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മത്സരരംഗത്തുള്ള ഏക സ്ഥാനാർത്ഥിയെ തങ്ങളുടെ പ്രതിനിധിയായി നിയമനിർമ്മാണ സഭകളിലേക്ക് അയക്കുന്നതിനോട് ഭൂരിഭാഗം വോട്ടർമാർക്കും താത്പര്യം ഇല്ലെങ്കില്‍ അവർ ‘നോട്ട’യ്ക്ക് വോട്ട് രേഖപ്പെടുത്തില്ലേ എന്ന് സുപ്രീം കോടതി ആരാഞ്ഞു. അതിനാല്‍ ഹർജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം കൗതുകകരവും പ്രധാനപ്പെട്ടതും ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ വിരളമായി മാത്രമാണ് ഒരു സ്ഥാനാർത്ഥി മാത്രം മത്സരരംഗത്ത് അവശേഷിക്കുന്ന സാഹചര്യമുണ്ടാകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. 1951-ന് ശേഷം ഒമ്ബത് തവണ മാത്രമാണ് എതിർ സ്ഥാനാർത്ഥികള്‍ ഇല്ലാതെ ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് വിജയം ഉണ്ടായതെന്ന് കമ്മീഷൻ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 1991-ന് ശേഷം ഒരു തവണ മാത്രമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായതെന്നും കമ്മീഷൻ വ്യക്തമാക്കി. ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്ന ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും ശക്തമായി എതിർത്തു. എന്നാല്‍, ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്.
ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്ന ആവശ്യം, സുപ്രീം കോടതി പരിശോധിക്കും
