നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്.ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ആയി കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ കേസില്‍ നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉള്‍പ്പെടെ ഒൻപത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സർ സുനിയുമടക്കമുള്ളവർ ഇപ്പോള്‍ ജാമ്യത്തിലാണ്.2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പള്‍സർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസ്: ഇന്ന് വീണ്ടും പരിഗണിക്കാൻ കോടതി, ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ വിധിയുണ്ടായേക്കും
