സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കോടതിയില്‍ സ്വകാര്യ ഹർജി.ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചു.മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് ഹർജി സമർപ്പിച്ചത്. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങള്‍ ഇവർ നല്‍കിയില്ലെന്നും ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചെന്നും തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയില്‍ ആരോപിക്കുന്നു .ഹർജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളിലെ വസ്തുതകള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 22 നകം റിപ്പോർട്ട് സമർപ്പിക്കണം. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി തുടർനടപടികള്‍ സ്വീകരിക്കും.
വീണാ ജോര്‍ജിനും മുഹമ്മദ് റിയാസിനും എതിരെ കോടതി അന്വേഷണം; റിപ്പോര്‍ട്ട് നല്‍കാൻ പോലീസിന് നിര്‍ദ്ദേശം
