12-വയസ്സുകാരൻ മരിച്ച സംഭവത്തില്‍ 23-കാരനായ ടൈലർ പീറ്റേഴ്സണ് തടവുശിക്ഷ വിധിച്ച് കോടതി. ചൈല്‍ഡ് അബ്യൂസ് ഹോമിസൈഡ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ടൈലറിന് അഞ്ച് വർഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസില്‍ ശിക്ഷ ലഭിച്ചിരുന്നു. 2024 ജൂലൈയിലാണ് ഗാവിൻ പീറ്റേഴ്സണ്‍ (12) മരിച്ചത്.കുട്ടിയെ നിരീക്ഷിക്കാൻ മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ഫോണുകളില്‍ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെ കുറിച്ച് സന്ദേശങ്ങള്‍ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. ടൈലറിന് മാനസിക വെല്ലുവിളികള്‍ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, 2020 മുതല്‍ കൊലപാതകത്തില്‍ ഇയാള്‍ സജീവ പങ്കാളിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തന്റെ 31 വർഷത്തെ കരിയറിലെ ഏറ്റവും പ്രയാസകരമായ കേസുകളില്‍ ഒന്നാണിതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിൻ. ഭക്ഷണവും വെള്ളവും നല്‍കാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പ്രവർത്തനരഹിതമായിരുന്നു.
യുട്ടായില്‍ സഹോദരനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തി; യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി
