നീറ്റ് പിജി പരീക്ഷ; ഇടപെടലുമായി സുപ്രീം കോടതി, ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ നിർദ്ദേശം

ദില്ലി: നീറ്റ് പിജി പരീക്ഷയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദ്ദേശം നല്‍കി. ദേശീയ പരീക്ഷാ ബോർഡിന് (എൻബിഇ) കോടതി ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനും കോടതി ഉത്തരവിട്ടു. നീറ്റ് പിജി പരീക്ഷ രണ്ട് ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്റെ തീരുമാനത്തിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ജൂൺ 15ന് പരീക്ഷ നടത്തി ജൂലായ് 15ന് ഫലം പ്രഖ്യാപിക്കുമെന്നാണ് എൻബിഇ അറിയിച്ചത്. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്താനായിരുന്നു തീരുമാനം. ഇങ്ങനെ പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്നാണ് റിട്ട് ഹർജിയിലെ ആരോപണം. രണ്ട് പരീക്ഷകളാകുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാകും. വിദ്യാർത്ഥികൾക്ക് തുല്യയവസരം കിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചുനടത്തണമെന്നുമായിരുന്നു ഹർജികളിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *