ന്യൂഡൽഹി: ഓട്ടിസവും സമാനമായ ബൗദ്ധിക വെല്ലുവിളികളും നേരിടുന്നവരുടെ പരിചരണം, പുനരധിവാസം, സംരക്ഷണം എന്നിവയ്ക്കായി ദേശീയ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി.ഹൃദ്യ സരസ് ഫൗണ്ടേഷനും ഇതര സന്നദ്ധ സംഘടനകളും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.ഓട്ടിസവും മറ്റ് സമാന വെല്ലുവിളികളും നേരിടുന്നവർക്ക് പാർപ്പിട സൗകര്യങ്ങൾ എല്ലാ ജില്ലകളിലും സ്ഥാപിക്കുക. അവർക്കായുള്ള സ്ഥാപനം, നിയന്ത്രണം, നിരീക്ഷണം എന്നിവയ്ക്കായി സമഗ്രവും നിർബന്ധിതവുമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) രൂപീകരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.ഓട്ടിസം ബാധിച്ച വ്യക്തികളുടെ പ്രതിനിധികൾ, രക്ഷാകർതൃ സംഘടനകൾ, വൈകല്യ-അവകാശ വിദഗ്ധർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ദേശീയ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഓട്ടിസം, മറ്റ് ബുദ്ധിപരമായ വൈകല്യങ്ങൾ എന്നിവയുള്ള റെസിഡൻഷ്യൽ ഹോമുകളിൽ താമസിക്കുന്നവർക്ക് ശരിയായ മെഡിക്കൽ സൗകര്യങ്ങൾ, പതിവ് ആരോഗ്യ പരിശോധനകൾ, യോഗ്യതയുള്ള ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, പരിശീലനം ലഭിച്ച പരിചാരകർ എന്നിങ്ങനെ സംവിധാനങ്ങളും ഹർജിയിൽ ആവശ്യപ്പെട്ടു.
ഓട്ടിസം ബാധിച്ചവർക്കായി ദേശീയ പദ്ധതി വേണം; ഹർജിയിൽ സുപ്രീം കോടതി നടപടി
