ന്യൂഡൽഹി: വിദേശ സർക്കാറുകളുടെയോ കോർപറേഷനുകളുടെയോ സമ്മർദമല്ല, ദേശീയ താൽപര്യമാണ് ഉടമ്പടികളെ നയിക്കേണ്ടതെന്ന് സുപ്രീം കോടതി. രാജ്യം അന്താരാഷ്ട്ര നികുതി കരാറുകളിൽ ഏർപ്പെടുമ്പോൾ ഭാവിയിലുള്ള ദുരുപയോഗ സാധ്യതകൾ തടയണം. നികുതി പരമാധികാരം സംരക്ഷിച്ച് നീതി ഉറപ്പാക്കണം.വിദേശ നിക്ഷേപക സ്ഥാപനമായ ‘ടൈഗർ ഗ്ലോബൽ’ ഫ്ലിപ്കാർട്ടിൽനിന്ന് പിന്മാറിയപ്പോൾ ഉണ്ടായ മൂലധന നേട്ടങ്ങൾക്ക് ഇന്ത്യയിൽ നികുതി നൽകണമെന്ന തീരുമാനം ശരിവെച്ച സുപ്രീം കോടതിയുടെ വിധിന്യായത്തിലാണ് ജസ്റ്റിസ് ജെ.ബി. പർദിവാല ഈ നിരീക്ഷണം പങ്കുവെച്ചത്. ആഭ്യന്തര റവന്യൂ അതോറിറ്റികളാണ് നികുതി നൽകണമെന്ന് നിർദേശിച്ചത്.അന്താരാഷ്ട്ര നികുതി ഉടമ്പടികളെ ഇന്ത്യ എങ്ങനെ സമീപിക്കണം എന്നതിന്റെ വിശാലമായ തത്ത്വങ്ങളാണ് വിധിന്യായത്തിൽ പറയുന്നത്. നികുതി ഉടമ്പടികൾ, അന്താരാഷ്ട്ര കരാറുകൾ, പ്രോട്ടോകോളുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ആകർഷകവും സുതാര്യവും അവലോകനത്തിന് പ്രാപ്തവുമാകണം. വിദേശ സർക്കാറുകളുടെയോ കോർപറേഷനുകളുടെയോ സമ്മർദത്തിന് വഴങ്ങുന്നതാകരുത് -ജസ്റ്റിസ് പർദിവാല കൂട്ടിച്ചേർത്തു.
ഉടമ്പടികളെ നയിക്കേണ്ടത് ദേശീയ താൽപര്യം -സുപ്രീം കോടതി
