വാളയാര്‍ വംശീയക്കൊല: പാലക്കാട് കലക്ടര്‍ക്കും എസ്പിക്കും നോട്ടീസ് അയച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വാളയാറില്‍ ബംഗ്ലാദേശിയെന്നാരോപിച്ച്‌ ഛത്തീസ്ഗഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ തേടി പാലക്കാട് കലക്ടർക്കും എസ്പിക്കും നേരിട്ട് നോട്ടീസ് അയച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷൻ.എഫ്‌ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്, അറസ്റ്റ് മെമ്മോ, മൃതദേഹം വിട്ടുനല്‍കിയ രേഖ എന്നിവ ഹാജരാക്കണം. ചീഫ് സെക്രട്ടറി ആക്ഷൻ ടേക്കൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും ആറാഴ്ചക്കുള്ളില്‍ രേഖകള്‍ സമർപ്പിച്ചില്ലെങ്കില്‍ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നല്‍കി.ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച്‌ പ്രതികള്‍ മർദിച്ച്‌ കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികള്‍ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച്‌ ക്രൂരമായി മർദിക്കുകയായിരുന്നു.ശരീരമാകെ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആക്രമണത്തില്‍ വടികള്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചതായും, തല ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് മണ്ണാർക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ റാം നാരായണന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ മണ്ണാർക്കാട് എസ്‍സി/എസ്‍ടി കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *