കൊലക്കേസ് പ്രതികൾ ജയിലിൽ പ്രണയത്തിലായി; വിവാഹിതരാകാൻ പരോൾ നൽകി രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: ജയിലിനുള്ളിൽ വെച്ച് പ്രണയത്തിലായ കൊലക്കേസ് പ്രതികൾ വിവാഹിതരാകുന്നു. രാജസ്ഥാനിലെ അൽവാറിലാണ് സിനിമ തിരക്കഥയെ വെല്ലുന്ന ഈ സംഭവം നടക്കുന്നത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രിയ സേത്തും, അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹനുമാൻ പ്രസാദുമാണ് വിവാഹിതരാകുന്നത്.രാജസ്ഥാൻ ഹൈക്കോടതി ഇവർക്ക് വിവാഹത്തിനായി 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. അൽവാറിലെ ബറോഡമേവിൽ വെച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്.മോഡലായിരുന്ന പ്രിയ സേത്ത് (31), ദുഷ്യന്ത് ശർമ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. 201-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി ദുഷ്യന്തിനെ പരിചയപ്പെട്ട പ്രിയ, യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വീട്ടുകാർ 3 ലക്ഷം രൂപ നൽകിയെങ്കിലും, പുറത്തുവിട്ടാൽ തങ്ങൾ പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രിയയും കാമുകനും ചേർന്ന് ദുഷ്യന്തിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് പലതവണ കുത്തി പരിക്കേൽപ്പിക്കുകയും ശേഷം ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. സാംഗനീറിലെ തുറന്ന ജയിലിൽ കഴിയുന്നതിനിടെയാണ് ആറ് മാസം മുൻപ് പ്രിയ ഹനുമാൻ പ്രസാദിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും.തന്നേക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള കാമുകിയുടെ ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹനുമാൻ പ്രസാദ് (29). 2017 ഒക്ടോബറിലാണ് ഈ കൊലപാതകം നടന്നത്. കാമുകി സന്തോഷിന്റെ നിർദ്ദേശപ്രകാരം അവളുടെ ഭർത്താവായ ബൻവാരി ലാലിനെ ഹനുമാൻ കുത്തിക്കൊന്നു. ഈ കൊലപാതകത്തിന് സാക്ഷികളായ സന്തോഷിന്റെ മൂന്ന് മക്കളെയും ഒരു അനന്തരവനെയും ഹനുമാൻ പ്രസാദ് കൊലപ്പെടുത്തി. അൽവാറിനെ നടുക്കിയ ഈ കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *