ഇടുക്കിയിലെ ചീനിക്കുഴിയില്‍ നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസില്‍ ഇന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കും.മകനും പേരക്കുട്ടികളും അടക്കം നാല് പേരെ തീവെച്ച് കൊന്ന കേസിലെ പ്രതിയായ അലിയാക്കുന്നേല്‍ ഹമീദിനുള്ള ശിക്ഷയാണ് തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ഇന്ന് വിധിക്കുക.ചീനിക്കുഴി സ്വദേശിയായ അലിയാക്കുന്നേല്‍ ഹമീദാണ് സ്വന്തം മകനായ മുഹമ്മദ് ഫൈസല്‍, ഫൈസലിന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 2022 മാർച്ച് 18-നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്.സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അനുസരിച്ച്, കുടുംബവഴക്കിനെ തുടർന്നാണ് ഹമീദ് ഈ ക്രൂരകൃത്യം ചെയ്തത്. വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം, ഹമീദ് വീടിന് തീ കൊളുത്തുകയായിരുന്നു. വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞ ശേഷമാണ് കൃത്യം നടത്തിയത്. ജനലിലൂടെ പെട്രോള്‍ നിറച്ച കുപ്പികള്‍ തീ കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. തീ അതിവേഗം ആളിപ്പടർന്നതിനാല്‍, ബഹളം കേട്ടെത്തിയ അയല്‍ക്കാർക്ക് ആരെയും രക്ഷിക്കാൻ സാധിച്ചില്ല.കേസിന്റെ വിചാരണ വേളയില്‍ 71 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ദൃക്‌സാക്ഷികളുടേതുള്‍പ്പെടെയുള്ള മൊഴികള്‍ പ്രോസിക്യൂഷൻ വാദങ്ങള്‍ക്ക് ഏറെ അനുകൂലമാണ്. കേസ് നേരത്തെ പരിഗണിച്ചെങ്കിലും വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്
