കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍നിന്നു വീണുണ്ടായ അപകടത്തില്‍ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ.സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ജിസിഡിഎ , സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവർക്കെതിരെയാണ് നിയമനടപടി. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്ന് അഡ്വ. പോള്‍ ജേക്കബ് വഴി നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു.ചികിത്സാ ചെലവുകള്‍ക്കും അപകടം മൂലമുണ്ടായ പ്രയാസങ്ങള്‍ക്കും പരിഹാരമായാണ് 2 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 29 നാണ് കലൂർ ജവാഹർലാല്‍ നെഹ്‌റു ഇന്റർനാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍നിന്നുവീണ് എംഎല്‍എയ്ക്ക് പരിക്കേറ്റത്. മൃദംഗ വിഷൻ ആൻഡ് ഓസ്‌കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷംരൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നല്‍കിയത്. 12,00 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി.ഗാലറിയിലെ മതിലിന് ആവശ്യമായ ഉയരമില്ലാത്തതും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. സ്റ്റേഡിയം വാടകയ്ക്ക് നല്‍കുമ്ബോള്‍ അവിടെ എത്തുന്നവർ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാൻ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവൂ. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകർ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നും അവർ ചൂണ്ടിക്കാട്ടി.
കലൂര്‍ സ്റ്റേഡിയത്തിലെ വീഴ്ച; 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ
