പ്രസവാവധി എന്നത് സ്ത്രീകളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പല സർക്കാർ വകുപ്പുകളും ഇത് നിഷേധിക്കുന്നതിൽ ജസ്റ്റിസ് ആർ. സുരേഷ് കുമാറും ജസ്റ്റിസ് ഷമീം അഹമ്മദുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. തന്റെ മൂന്നാമത്തെ പ്രസവത്തിന് അവധി നിഷേധിച്ച ഹൈക്കോടതി രജിസ്ട്രാറുടെ നടപടിക്കെതിരെ ഒരു ജീവനക്കാരി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഈ ഉത്തരവ് ഹർജിക്കാരിക്കു മാത്രമല്ല, സമാന സാഹചര്യത്തിലുള്ള എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഭാവിയിൽ ഇത്തരം അവധി നിഷേധങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ വകുപ്പുകൾക്കും കോടതികൾക്കും കൃത്യമായ അറിയിപ്പ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. പ്രസവാവധിയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിവിധ വകുപ്പു മേധാവികൾക്ക് നിർദേശം നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കോടതി, നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
പ്രസവാവധി മൗലികാവകാശം; നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
