ചെന്നൈ: ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് വഴിയാത്രക്കാർ വാനിടിച്ചു മരിച്ച സംഭവത്തിൽ മലയാളിയായ വാഹനഉടമയുടെ തടവുശിക്ഷ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി. അപകടത്തിന്റെ സാഹചര്യം കണക്കിലെടുത്തുവേണം ശിക്ഷാവിധിയെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.2013 ഡിസംബർ ആറിന് പൊള്ളാച്ചിയിലെ മാർച്ചിനായിക്കൻപാളയത്തായിരുന്നു കേസിനാസ്പദമായ സംഭവം. വാൻ ഓടിച്ച എസ്. ഷാഹുൽ ഹമീദിന് വിധിച്ച ഒരു വർഷം തടവാണ് മദ്രാസ് ഹൈക്കോടതി നാല് ദിവസമായി ഇളവുചെയ്തത്. ഇത്രയും ദിവസം നേരത്തേതന്നെ ഷാഹുൽ റിമാൻഡിൽ കിടന്നിട്ടുള്ളതുകൊണ്ട് ഇനി ജയിലിൽ കഴിയേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.പാലക്കാട് മീനാക്ഷിപുരത്ത് ആത്മഹത്യയ്ക്ക ശ്രമിച്ച വെങ്കടേഷ് എന്നയാളുമായാണ് ഷാഹുൽ ഹമീദ് തന്റെ ഓമ്നി വാനിൽ എത്തിയത്. പാലക്കാട്ടെ ആശുപത്രിയിൽ കാണിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്ക്ക് കോയമ്പത്തൂരിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിനായി അതിവേഗത്തിൽ ഓടിച്ച വാൻ മാർച്ചിനായിക്കൻ പാളയത്ത് എത്തിയപ്പോൾ ഇരുചക്രവാഹനത്തിൽ ഇടിച്ചു. പെട്ടെന്ന് വെട്ടിച്ചപ്പോൾ മൂന്ന് കാൽനടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ കാൽ നടയാത്രക്കാരായ മൂന്നുപേരും മരിച്ചു. ഇരുചക്രവാഹന യാത്രക്കാർക്കും പരിക്കേറ്റു.മരണത്തിന് കാരണമാകുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന് ഷാഹുൽ ഹമീദിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബർ 22ന് പൊള്ളാച്ചി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒരുവർഷം തടവുശിക്ഷയും 20,000 രൂപ പിഴയും വിധിച്ചു. കോയമ്പത്തൂർ സെഷൻസ് കോടതി 2021 നവംബർ 26ന് ശിക്ഷ ശരിവെച്ചു.തുടർന്ന് ഷാഹുൽ ഹമീദ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിന് 800 രൂപയും ആളപായമുണ്ടാക്കിയതിന് 700 രൂപയും പിഴും മരിച്ചവരുടെ കുടുംബങ്ങൾക്ക് 18,000 രൂപ വീതം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാനിടിച്ച് മരിച്ചത് മൂന്നുപേർ; മലയാളിയുടെ തടവുശിക്ഷ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി
