ചെന്നൈ: സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട്, അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി നിർദേശിച്ചു. കൂടാതെ, തിയേറ്ററുകൾ അധികമായി ഈടാക്കിയ തുക പ്രേക്ഷകർക്ക് തിരികെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
നവംബർ 2024-ൽ സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തിയേറ്റർ ഉടമകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഈ അനുമതി തീയറ്റര്‍ ഉടമകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത ഒരു റിട്ട് പെറ്റീഷനാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.
പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിച്ചതായി ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.