കൊച്ചിമുണ്ടക്കൈ, -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളുന്നതിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന ഇടക്കാല ഉത്തരവിൽ ഒന്നരമാസമായിട്ടും കേന്ദ്ര സർക്കാർ മറുപടി നൽകാത്തതിൽ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിച്ചു വീണ്ടും കാലതാമസം തേടിയ കേന്ദ്രത്തോട് ജൂൺ 11ന് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് പി എം മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദേശിച്ചു. വിഷയം വീണ്ടും 13ന് പരിഗണിക്കും.
ദുരന്തമേഖലയിൽ പുനരധിവാസപ്രവർത്തനത്തിൻന്റെ ഭാഗമായി അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏപ്രിൽ 15 മുതൽ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഇതിനായി കൂറ്റൻ മണ്ണുമാന്തികളടക്കം വിന്യസിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇളകിനിൽക്കുന്ന മണ്ണും പാറയും മറ്റും ഒഴുകിയിറങ്ങുന്നതോടെ കൂടുതൽ സ്ഥലം ഒരുക്കിയെടുക്കാനാകും. പുന്നപ്പുഴ നദിയിലെ ചെളി നീക്കാനും പാറക്കല്ലുകൾ നീക്കം ചെയ്യാനുമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് (എസ്‌ഡിആർഎഫ്) 50.05 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ഉരുൾപൊട്ടലിൽ ഗതിമാറിയ പുഴയെ പരമാവധി നേർരേഖയിൽ ഒഴുക്കുന്നവിധം ക്രമീകരണങ്ങൾക്ക് ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എം കുര്യാക്കോസ് കോടതിയെ അറിയിച്ചു. കാലവർഷം പ്രതീക്ഷിച്ചതിലും മുമ്പെത്തിയതോടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി. മഴയ്ക്കും കാറ്റിനും തീവ്രത കൂടുതലാണ്. നിരീക്ഷണം കർശനമാക്കി. കലക്ടറുടെ നേതൃത്വത്തിൽ ദിവസവും അവലോകനയോഗം ചേരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. ദേശീയപാതയിൽ പലയിടത്തും മണ്ണിടിയുന്ന വിഷയം അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അക്കാര്യത്തിൽ ജാഗ്രതവേണമെന്ന് ദേശീയപാത അതോറിറ്റിയോടും ദുരന്തനിവരാണ അതോറിറ്റിയോടും കോടതി നിർദേശിച്ചു.