യാത്രാസുഗമമായ റോഡുകള്‍ ജനങ്ങളുടെ അവകാശമാണെന്നും, കുഴിയില്ലാത്ത റോഡുകള്‍ നിർമിക്കാനാണ് എൻജിനീയർമാർക്ക് ഉയർന്ന ശമ്ബളം നല്‍കി നിയമിച്ചിരിക്കുന്നതെന്നും ഹൈക്കോടതി.റോഡുകളിലെ കുഴികള്‍ നേരിട്ട് കണ്ടെത്തിയാല്‍ മാത്രമേ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ നിരീക്ഷണം.മഴയാണ് റോഡുകള്‍ മോശമാകാൻ കാരണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കോർപ്പറേഷനിലും തൃശൂരിലും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി ഇടപെടലാണ് ഇതിന് കാരണമോ എന്ന് വ്യക്തമല്ലെന്നും, മഴക്കാലത്ത് നടത്തുന്ന ടാറിംഗിന്റെ ഗുണനിലവാരം എന്തായിരിക്കുമെന്ന് സംശയമാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.കൊച്ചിയിലെ തമ്മനം-പുല്ലേപ്പടി റോഡിലൂടെ യാത്ര ചെയ്താല്‍ “നടുവൊടിയും” എന്ന് കോടതി പരാമർശിച്ചു. കെ.എം.ആർ.എല്‍. ഓഫിസിന് സമീപമുള്ള റോഡില്‍ ടൈലുകള്‍ ഇളകിക്കിടക്കുന്നത് ഏത് നിമിഷവും അപകടത്തിന് കാരണമാകാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ ഭൂരിഭാഗം റോഡുകളും കുഴികളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചു.
നല്ല റോഡുകള്‍ ജനങ്ങളുടെ അവകാശമാണ്, കുഴിയില്ലാത്ത റോഡുകള്‍ നിർമിക്കാനാണ് എൻജിനീയർമാർക്ക് ഉയർന്ന ശമ്പളം നല്‍കി നിയമിച്ചിരിക്കുന്നത്: ഹൈക്കോടതി
