കരൂർ ആള്‍ക്കൂട്ട ദുരന്തത്തില്‍ മുൻകൂർ ജാമ്യം തേടി ടിവികെ ജനറല്‍ സെക്രട്ടറി എൻ ആനന്ദ് ഹൈക്കോടതിയില്‍. ജോയിന്റ് സെക്രട്ടറി നിർമല്‍ കുമാറും ജാമ്യാപേക്ഷ നല്‍കി.ഒളിവിലുള്ള ടിവികെ നേതാക്കള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ആനന്ദ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ആനന്ദ്, നിർമ്മല്‍ കുമാർ എന്നിവർക്കായി ട്രിച്ചി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസിൻ്റെ പ്രത്യേക സംഘം ട്രിച്ചിയില്‍ എത്തിയിരുന്നു.അതേസമയം അറസ്റ്റിലായ മതിയഴകൻ, പൗണ്‍ രാജ് എന്നിവരെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇവരെ കരൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കും. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരില്‍ ഒരാളായ കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻരാജാണ് അറസ്റ്റിലായത്. പൗൻരാജ് ആണ് പരിപാടിക്ക് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. മുന്നറിയിപ്പും നിർദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്.കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ ജനറല്‍ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി നിർമല്‍ കുമാർ എന്നിവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷൻ ഉടൻ ഇടക്കാല റിപ്പോർട്ട് നല്‍കും.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; മുൻകൂര്‍ ജാമ്യം തേടി ടിവികെ നേതാവ് എൻ ആനന്ദ്
