ബെംഗളൂരു: കന്നഡ പരാമർശം വിവാധമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദർശന അനുമതിക്കായി കർണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമൽ ഹാസൻ. കന്നഡ തമിഴിലിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന കമൽ ഹാസന്റെ പരാമർശമാണ് കർണാടകയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.
തന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഖേന കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കർണാടക സംസ്ഥാന സർക്കാരിനോടും, പോലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും നിർദ്ദേശിക്കണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു.പ്രദർശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പോലീസ് ഡയറക്ടർ ജനറലിനും സിറ്റി പോലീസ് കമ്മീഷണറോടും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വിവാധ പരാമർശത്തിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് (കെഎഫ്‌സിസി) കർണാടകയിൽ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉള്ളിൽ കമൽഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമൽ ഹാസൻ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുമെന്നും നിലവിൽ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കിൽ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്‌ത് അതിൽ ഇടപെടരുത്,” എന്നാണ് കമൽ ഹാസൻ മറുപടി പറഞ്ഞത്. തഗ് ലൈഫ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കർണ്ണാകയിൽ നടന്ന പരിപാടിയിലായിരുന്നു നടൻ്റെ പരാമർശം. കർണ്ണാടകയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാഷ്ട്രീയം മറന്ന് കർണ്ണാടക നേതാക്കൾ കമൽ ഹാസനെതിരെ രംഗത്ത് എത്തിയിരുന്നു.
കമൽ ഹാസന്റെ സിനിമകളെല്ലാം കർണ്ണാടകയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും തീവ്ര കന്നഡ അനുകൂലികളും രംഗത്തെത്തിയതോടെയാണ് പ്രശ്നം വലിയ വിവാദത്തിലേക്ക് എത്തിയത്.കമൽ ഹാസൻ നായകനാകുന്ന മണിരത്നം ചിത്രമാണ് തഗ് ലൈഫ്.