ചെന്നൈ: സാമ്പത്തികത്തട്ടിപ്പിന്റെ ഇരകൾക്ക് പണം തിരിച്ചുപിടിച്ച് നൽകേണ്ടത് അന്വേഷണ എജൻസിയുടെ ചുമതലയാണെന്ന് മദ്രാസ് ഹൈക്കോടതി. വൻസാമ്പത്തികലാഭം വാഗ്ദാനംചെയ്ത് നിക്ഷേപം വാങ്ങിയശേഷം മുങ്ങിക്കളയുന്ന കമ്പനികളിൽനിന്ന് പണം തിരിച്ചുപിടിച്ച് നൽകേണ്ടത് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസികളുടെ ജോലിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നിക്ഷേപം ഇരട്ടിപ്പിച്ചുതരാമെന്ന് വാഗ്ദാനംചെയ്തത് ഒട്ടേറെപ്പേരിൽനിന്ന് കോടികൾ തട്ടിയെടുത്ത കമ്പനിയിലെ പണം തിരിച്ചുപിടിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ ഹേമലതയാണ് ഹർജി നൽകിയത്. ഈ കേസിൽ വാദംകേൾക്കവേയാണ് ജസ്റ്റിസ് ബി. പുകഴേന്തി സാമ്പത്തികത്തട്ടിപ്പിൽ നഷ്ടപ്പെട്ടപണം തിരിച്ചുപിടിച്ച് നൽകേണ്ടത് അന്വേഷണ എജൻസിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്.
2022-ൽ ഹേമലതയും മറ്റു ഒട്ടേറെപ്പേരും നിക്ഷേപത്തട്ടിപ്പിന് ഇരയായിരുന്നു. കേസ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ എജൻസിയാണ് അന്വേഷിച്ചത്. കേസിൽ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ച്ചയ്ക്കും റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കമ്പളിപ്പിക്കപ്പെടുന്നത് എംപിയായാലും ഐഎഎസ് ഉദ്യോഗസ്ഥനായാലും പ്രതീക്ഷ അർപ്പിക്കുന്നത് അന്വേഷണ എജൻസിയിലാണ് കോടതി പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇക്കോണമിക് ഒഫൻസ് വിങ് തിരുച്ചിറപ്പള്ളിയിലെ നിക്ഷേപത്തട്ടിപ്പിൻ്റെ അന്വേഷണം ഇനിയും പൂർത്തിയാക്കിയിട്ടില്ല. അന്തിമ അന്വേഷണ റിപ്പോർട്ട് എപ്പോൾ കോടതിയിൽ സമർപ്പിക്കുമെന്നും അറിയില്ല. അതുകൊണ്ട് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടിയുണ്ടാകണമെന്നും ജസ്റ്റിസ് പുകഴേന്തി നിർദേശിച്ചു.
തമിഴ്നാട്ടിൽ ഏഴായിരത്തിലധികം ജനങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളും രജിസ്റ്റർ ചെയ്യാത്ത കമ്പനികളുമുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ എങ്ങനെ തടയാൻ കഴിയുമെന്ന നിർദേശവും ഇക്കോണമിക് ഒഫൻസ് വിങ് തന്നെ മുന്നോട്ടുവെക്കണം -കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.