വെള്ളാപ്പള്ളിയടക്കം എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ കോടതി വിധി, അപ്പീല്‍ ഇന്ന് പരിഗണിക്കും

എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നുമാണ് വാദം. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകള്‍ സമർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷം റിട്ടേണണ്‍ നല്‍കിയില്ലെങ്കില്‍ മാത്രമാണ് അയോഗ്യത. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറില്‍ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. കേന്ദ്ര കമ്പനി നിയമ പ്രകാരമുള്ള ഡിൻ നമ്പർ ഹാജരാക്കിയിട്ടുണ്ടെന്നും അയോഗ്യരാക്കിയ നടപടി നിലനില്‍ക്കില്ലെന്നുമാണ് വാദം.ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയാണ് ജസ്റ്റിസ് ടി.ആർ. രവി അയോഗ്യരാക്കിയത്. കമ്പനി നിയമത്തിലെ 164(2) വകുപ്പ് പ്രകാരം സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ യഥാസമയം ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഡയറക്ടർമാർക്ക് നിർബന്ധമായ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *