എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും; വെള്ളാപ്പള്ളി നടേശൻ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.ബോർഡിലേക്ക് താല്‍ക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് അപ്പീല്‍ പരിഗണിക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.മാർച്ച്‌ 16നാണ് എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തില്‍ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. അപ്പീല്‍ ഉടൻ പരിഗണിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ സമർപ്പിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകള്‍ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറില്‍ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *