പ്രായമേറിയ മാതാക്കള്‍ക്ക് ഭർത്താവിൻ്റെ സംരക്ഷണത്തിലായിരുന്നാല്‍ പോലും, സ്വന്തം മക്കളില്‍ നിന്ന് ജീവിതച്ചെലവിനുള്ള തുക ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് കേരള ഹൈകോടതിയുടെ സുപ്രധാന വിധി.വരുമാനമാർഗമില്ലാത്ത മാതാവിന് പ്രതിമാസം ജീവനാംശം നല്‍കാൻ ഉത്തരവിട്ട തിരൂർ കുടുംബക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് ഹൈകോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മാതാവിൻ്റെ ക്ഷേമം അവഗണിക്കാൻ മക്കള്‍ക്ക് അവകാശമില്ലെന്ന് കോടതി കർശനമായി നിരീക്ഷിച്ചു.തിരൂർ കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മലപ്പുറം വെളിയംകോട് സ്വദേശിയായ മകൻ നല്‍കിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഈ ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന മകനില്‍ നിന്ന് പ്രതിമാസം 25,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് മാതാവ് കുടുംബകോടതിയെ സമീപിച്ചിരുന്നത്.കേസ് പരിഗണിച്ച കുടുംബകോടതി, മകൻ പ്രതിമാസം 5,000 രൂപ വീതം മാതാവിന് ജീവിതച്ചെലവായി നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് മകൻ ഹൈകോടതിയെ സമീപിച്ചത്.
ഭര്‍ത്താവിൻ്റെ സംരക്ഷണത്തിലാണെങ്കിലും പ്രായമേറിയ അമ്മയ്ക്ക് മക്കള്‍ ജീവിതച്ചെലവ് നല്‍കണം: ഹൈകോടതി
