ശബരിമലയിലെ ദ്വാരപാലക പീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി.രേഖകള്‍ പരിശോധിച്ച് സ്വര്‍ണാഭരണങ്ങളുടെ കണക്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. വിരമിച്ച ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കണമെന്നും ദേവസ്വം ബഞ്ച് ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.ദ്വാരപാലക ശില്‍പങ്ങളുടെ തൂക്കത്തിലുണ്ടായ കുറവും പീഠങ്ങള്‍ സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തിലും വിശദമായ ഇടക്കാല ഉത്തരവാണ് ദേവസ്വം ബഞ്ച് പുറപ്പെടുവിച്ചത്. പീഠങ്ങള്‍ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പങ്ക് വിശദമായി അന്വേഷിക്കണം. പീഠങ്ങള്‍ എങ്ങനെ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടില്‍ എത്തിയെന്നതില്‍ വിശദമായ അന്വേഷണം നടത്താൻ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നല്‍കി.ദേവസ്വം ബോര്‍ഡിന്റെ രജിസ്റ്ററുകള്‍ പരിശോധിച്ച് സ്വര്‍ണാഭരണങ്ങളുടെ കണക്കെടുക്കണം. സ്വർണാഭരണങ്ങളുടെ തൂക്കവും മൂല്യവും പരിശാധിക്കണം. തിരുവാഭരണം രജിസ്റ്ററും പരിശോധിക്കണം. എത്ര അളവില്‍ സ്വര്‍ണമുണ്ടെന്നും അതിന്റെ മൂല്യവും കണക്കാക്കണം. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. രേഖകളുടെയും സ്വത്തിന്റെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.അതിനാല്‍, റിപ്പോർട്ട് നേരിട്ട് കോടതിയില്‍ സമർപ്പിക്കണം. മറ്റാർക്കും കൈമാറരുതെന്നും ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നല്‍കി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ സ്വര്‍ണ്ണപ്പാളികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നല്‍കി. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും.
ശബരിമലയിലെ ദ്വാരപാലക പീഠം വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
