ഓരോരുത്തർക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അർധരാത്രി പോയി വാതിലില്‍ മുട്ടിവിളിക്കരുതെന്നും ഹൈക്കോടതി.
ഇതിന് പോലീസിന് അധികാരമില്ല. അന്തസ്സോടെ ജീവിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു.പോലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തുവരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത് കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്‍കിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. തോപ്പുംപടി പോലീസ് ചാർജ് ചെയ്ത കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി.ഏപ്രില്‍ മൂന്നിന് പുലർച്ചെ 1.30-ന് പോലീസ് ഹർജിക്കാരന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി പുറത്തുവരാൻ ആവശ്യപ്പെടുകയായിരുന്നു. പോക്സോ കേസില്‍ കോടതി ഹർജിക്കാരനെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന് പോലീസിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ പോലീസ് ദ്രോഹിക്കുകയാണെന്നാണ് ഹർജിക്കാരന്റെ പരാതി.
