ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.’ദൈവനാമത്തില്‍’ എന്നതിന് പകരം ഓരോരുത്തർക്കും ഇഷ്ടമുള്ള ദൈവങ്ങളുടെ പേര് പറയാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു.സിപിഎം കൗണ്‍സിലറും കോർപ്പറേഷൻ എല്‍ഡിഎഫ് കക്ഷി നേതാവുമായ എസ്.പി. ദീപക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായ നിശ്ചിത മാതൃകയ്ക്ക് വിരുദ്ധമായി പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.കടകംപള്ളി വാർഡിലെ ബിജെപി കൗണ്‍സിലർ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശാസ്തമംഗലം കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം ആലപിച്ചിരുന്നു. കരമന അജിത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗണ്‍സില്‍ ഹാളിനുള്ളില്‍ ആർഎസ്എസ് ഗണഗീതം പാടിയതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ പവിത്രതയും ഭരണഘടനാപരമായ മര്യാദകളും ലംഘിക്കപ്പെട്ടുവെന്നാണ് ഹർജിക്കാരന്റെ ആരോപണം.
ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്
