ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകള്‍ക്ക് അതത് ക്ഷേത്രഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം എന്തിന് നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരെക്കെയാണ് കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്. സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പമ്ബയില്‍ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകള്‍ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ വിവിഐപികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉള്‍പ്പെടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാൻ സ്പോണ്‍സർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകള്‍ ആയാണ് ചർച്ചകള്‍ നടക്കുക. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങള്‍ എന്നിവയില്‍ ആണ് പ്രധാന ചർച്ച.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
