ഡാറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ നിര്‍ണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ര്‍ജിയില്‍ വിധി ഇന്ന്

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതില്‍ ഇന്ന് നിർണായക ദിനം.സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയില്‍ ഇന്ന് വിധി വരും. സന്ദേശം അയച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നാണ് ഹ‍ർജിക്കാരുടെ വാദം. വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതില്‍ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് വിധി പറയുന്നത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നല്‍കിയത് ചൂണ്ടികാട്ടി മെസേജുകള്‍ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹ‍ർജിക്കാരുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങള്‍ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി.ആരുടെ വ്യക്തിഗത വിവരങ്ങളും മുഖ്യമന്ത്രി സൂക്ഷിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനില്‍കുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങള്‍ ചോർത്തിയതില്‍ ഹൈക്കോടതിയെ സമീപിച്ചത്. വയനാട്ടിലെ ദുരിതബധിതർക്ക് വീട് വെക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചവർക്ക് നന്ദി സന്ദേശമയക്കാൻ അനുമതി തേടിയുള്ള അപേക്ഷയിലും കോടതി വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *