കൊച്ചി :ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി. അത്തരമൊരു കേസില്‍ അറസ്റ്റിലായാല്‍ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.ബലാത്സംഗക്കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസില്‍ കോടതികള്‍ ജാഗ്രത കാണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. സാഹചര്യം പരിശോധിക്കാതെ ജാമ്യഹർജിയില്‍ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും -കോടതി പറഞ്ഞു.ഹർജിക്കാരനുമായി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിനിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു.നവംബറില്‍ ഹർജിക്കാരനോടൊപ്പം വയനാട്ടിലേക്ക് പോകുംവഴി ഹോട്ടല്‍മുറിയില്‍വെച്ച് തന്നെ ബലാത്സംഗംചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മതബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തമായിരുന്നുവെന്ന് കോടതി വിലയിരുത്തി.
ഉഭയസമ്മതത്തോടെുള്ള ലൈംഗികബന്ധത്തിന് ശേഷം പീഡന പരാതി; കോടതികള്‍ക്ക് ജാഗ്രത വേണമെന്ന് ഹൈക്കോടതി
