ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തില്‍ പ്രതിയായ പത്തനംതിട്ട പോക്സോ കേസില്‍ അട്ടിമറി.
കേസ് അന്വേഷണത്തില്‍ പത്തനംതിട്ട പൊലീസ് സുപ്രണ്ട് വിനോദിനുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് ഡി ഐ ജിയുടെ റിപ്പോർട്ടില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള എസ് എച്ച് ഒ പ്രവീണ്‍ എന്നിവർക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പി വിനോദിനെ സ്ഥലം മാറ്റുമെന്നാണ് വിവരം. അന്വേഷണത്തിലെ വീഴ്ചകള്‍ മറയ്ക്കാനും ശ്രമിച്ചതായി ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തല്‍.
കോന്നി, ആറന്മുള സ്റ്റേഷനുകളില്‍ കേസന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടിയില്ല. ആദ്യം പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതിന് ഡി വൈ എസ് പിയെയും കോന്നി എസ് എച്ച് ഒയെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കോന്നിയില്‍ നിന്നും ആറന്മുള സ്റ്റേഷനിലേക്ക് കേസ് കൈമാറിയിട്ടും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു. കേസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടികാട്ടി ഡി ഐ ജി അജീത ബീഗം നല്‍കിയത് മൂന്നു റിപ്പോർട്ടുകളാണ്.