മതം മാറാനുള്ള നിര്‍ബന്ധം ; കോതമംഗലത്ത് പെൺകുട്ടിയുടെ ആത്മഹത്യയിൽ ആണ്‍ സുഹൃത്ത് റമീസിനെതിരെ കേസ്

Oplus_16908288

കോതമംഗലത്തെ 23കാരി സോന എല്‍ദോസിന്റെ ആത്മഹത്യക്ക് കാരണം മതം മാറാനുള്ള നിർബന്ധമെന്ന് കണ്ടെത്തല്‍.സോന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ആണ്‍ സുഹൃത്ത് റെമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തു.മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകളുമാണ് സോന. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആയിരുന്നു സോനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്കാരം നടത്തി.പറവൂർ സ്വദേശിയായ പ്രതി റമീസ് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്. റമീസ് സോനയെ മതം മാറാനായി വലിയ രീതിയില്‍ സമ്മർദ്ദം ചെലുത്തിയിരുന്നതായി സോനയുടെ സുഹൃത്തും വെളിപ്പെടുത്തിയിരുന്നു. രണ്ടുമാസം പൊന്നാനിയില്‍ പോയി താമസിക്കണം എന്ന് ഉള്‍പ്പെടെ റമീസ് ആവശ്യപ്പെട്ടിരുന്നതായി സോനയുടെ സുഹൃത്ത് വ്യക്തമാക്കി.’ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷെ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. മതം മാറാന്‍ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസില്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞു. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാന്‍ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം’ എന്നാണ് സോന എഴുതിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *