മുംബൈ : തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടയുന്ന നടപടി നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെ സ്വദേശിയായ 42-കാരിക്കെതിരേ രജിസ്റ്റർചെയ്ത ക്രിമിനൽക്കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.ഹൗസിങ് സൊസൈറ്റിയുടെ മുൻവശത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടഞ്ഞുവെന്നാരോപിച്ച് ഒരു സ്ത്രീയും സുഹൃത്തുക്കളും നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്.കുട്ടികളടക്കമുള്ളവരുടെ സുരക്ഷയാണ് പ്രധാനം. തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കുന്നത് തടഞ്ഞത് നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭക്ഷണം നൽകുന്നത് തടഞ്ഞതിനുപിന്നിൽ മറ്റ് ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തടഞ്ഞതെന്നും കോടതി വ്യക്തമാക്കി.നായകളുടെ കടിയേറ്റ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലാണ് പരാതിക്കാരിയെയും സുഹൃത്തുക്കളെയും തടഞ്ഞതെന്നും ഇത്തരം ഒരു പ്രവൃത്തി നിയമലംഘനമാണെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.കഴിഞ്ഞ ജനുവരിയിൽ ഹിഞ്ചേവാഡി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർചെയ്തിരുന്നത്.പരാതിക്കാരി പ്രദേശത്തെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ പോയപ്പോൾ പ്രതിയും മറ്റംഗങ്ങളും എതിർക്കുകയായിരുന്നു. സൊസൈറ്റി പരിസരത്ത് 40-ലേറെ തെരുവുനായകളുണ്ട്.പലർക്കും ഇവയുടെ കടിയേൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് ഭക്ഷണം നൽകുന്നതുകൊണ്ട് മാത്രമല്ലെന്നും തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് തടയാം -ഹൈക്കോടതി
