ന്യൂഡല്‍ഹി : ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കല്‍ നടപടികളില്‍ ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് എന്നിവ സ്വീകരിക്കണമെന്ന സുപ്രീംകോടതി താത്പര്യത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ.പൗരത്വം തിരഞ്ഞെടുപ്പ് കമ്മിഷനല്ല, ആഭ്യന്തര മന്ത്രാലയം തീരുമാനിക്കേണ്ട വിഷയമാണെന്ന പരമോന്നത കോടതി നിലപാടും അംഗീകരിച്ചില്ല.വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാൻ ഇന്ത്യൻ പൗരനായിരിക്കണം. പൗരനാണോയെന്ന് പരിശോധിക്കേണ്ടത് കമ്മിഷന്റെ ഉത്തരവാദിത്തം.പൗരത്വ പരിശോധനയ്‌ക്ക് ഭരണഘടനാപരമായി തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.മൂന്നു രേഖകളും ഒഴിവാക്കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതെന്തുകൊണ്ടെന്ന് കമ്മിഷൻ വിശദീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.ബീഹാർ വോട്ടർ പട്ടിക പുതുക്കല്‍ നടപടികള്‍ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ‘ഇന്ത്യ’ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്നാണ് സൂചനകള്‍. അതിനാല്‍ സുപ്രീംകോടതിയുടെ നിലപാട് നിർണായകമാകും. ഈ മാസം 28ന് വിഷയം പരിഗണിച്ചേക്കും.
സുപ്രീംകോടതിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ: പൗരത്വ പരിശോധന നടത്താൻ അധികാരമുണ്ട്; ആധാര്‍ പറ്റില്ല
