വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം -സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ ആരെയും വിശ്വസിക്കരുതെന്നും ജാഗ്രത വേണമെന്നും സുപ്രിംകോടതി. അപരിചിതരായ രണ്ടുപേര്‍ക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേര്‍പ്പെടാനാകുന്നതെന്നും കോടതി ചോദിച്ചു. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രിംകോടതി വാക്കാല്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.’ഞങ്ങള്‍ കുറച്ച് പഴയ ചിന്താഗതിക്കാരായിക്കാം. എന്നാലും വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അവര്‍ എങ്ങനെയാണ് വിവാഹം കഴിക്കാതെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ ശ്രദ്ധ കാണിക്കണം. ആരും വിവാഹത്തിന് മുമ്പ് ഇത്തരം കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുത്’ -ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.വിവാഹിതനായ യുവാവിനെതിരെ 30കാരി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 2022ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് വിവാഹവാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബൈയിലും വെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് കേസ്. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 2024ല്‍ യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് പരാതിയുമായി ആദ്യ യുവതി രംഗത്തെത്തിയത്.ഈ കേസ് വിചാരണ ചെയ്ത് ശിക്ഷ വിധിക്കേണ്ട ഒന്നല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. വിവാഹിതയാകുന്നതിന് മുമ്പ് യുവതി ശാരീരികബന്ധത്തിനായി യുവാവിനടുത്തേക്ക് പോകരുതായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു അന്നത്തെ ബന്ധമെങ്കില്‍ വിചാരണ ചെയ്ത് ശിക്ഷിക്കേണ്ട കേസല്ല ഇത്. അതിനാല്‍ കേസ് മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാന്‍ ശ്രമിക്കൂവെന്നും കോടതി ഇരു കക്ഷികളോടും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *