വോട്ട് ചെയ്യാൻ പൗരത്വത്തിന്റെ തെളിവ് വേണമെന്ന ട്രംപിന്റെ ഉത്തരവ് കോടതി റദ്ദാക്കി

വോട്ട് ചെയ്യാൻ റജിസ്റ്റർ ചെയ്യുന്നതിനു പൗരത്വത്തിൻ്റെ തെളിവ് ഹാജരാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വാഷിംഗ്ടണിലെ യുഎസ് ഡിസ്ട്രിക്‌ട് ജഡ്ജ് കോളീൻ കൊല്ലാർ-കോട്ടെല്ലി റദ്ദാക്കി.അങ്ങിനെയൊരാവശ്യം ഉന്നയിക്കാൻ തന്നെ പാടില്ലെന്നാണ് കോടതിയുടെ സ്ഥിരമായ വിലക്കില്‍ പറയുന്നത്.അപ്പീല്‍ പോകുമെന്ന് അറിയിച്ച വൈറ്റ് ഹൗസ്, പ്രസിഡന്റ് ട്രംപ് മാർച്ചില്‍ ഉത്തരവ് പുറപ്പെടുവിച്ചത് അമേരിക്കൻ പൗരന്മാർക്കു വേണ്ടിയാണെന്നു വാദിച്ചു.അങ്ങിനെയൊരു ഉത്തരവ് കൊണ്ടുവരാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കും യുഎസ് കോണ്‍ഗ്രസിനുമാണ് ഉള്ളതെന്നു 81 പേജ് വിധിന്യായത്തില്‍ ജഡ്ജ് പറഞ്ഞു. ട്രംപിനില്ല.രാജ്യവ്യാപകമായി വോട്ടിംഗ് നടപടികള്‍ പരിഷ്കരിക്കാനുള്ള ബാധ്യത എലെക്ഷൻസ് അസിസ്റ്റൻസ് കമ്മീഷന് ഇല്ലാതായി. അവർക്കു അക്കാര്യത്തില്‍ സ്ഥിരമായ വിലക്കാണ് കോടതി കല്പിച്ചത്.ട്രംപ് വ്യക്തമായും അമിതാധികാരം കൈയാളിയെന്നു കോടതി കണ്ടു. “കോണ്‍ഗ്രസ് അത്തരം അധികാരം പ്രസിഡന്റിനോ എക്സിക്യൂട്ടീവിലെ ഏതെങ്കിലും വ്യക്തിക്കോ ഏകപക്ഷീയമായി ഉപയോഗിക്കാൻ വിട്ടുകൊടുത്തിട്ടില്ല.”രാഷ്ട്ര പിതാക്കന്മാർ സംസ്ഥാനങ്ങള്‍ക്കു ഇക്കാര്യത്തില്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. “കോണ്‍ഗ്രസിന് അതിന്റെ മേല്‍നോട്ടവുമുണ്ട്. പ്രസിഡന്റിനു അതില്‍ ഒരു കാര്യവുമില്ല.”ജനാധിപത്യത്തിന് ഏറ്റവും കരുത്തു ലഭിക്കുന്നത് യോഗ്യതയുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ കഴിയുമ്ബോഴാണെന്നു ജഡ്‌ജ് ചൂണ്ടിക്കാട്ടി. അതിനു അനാവശ്യവും ചെലവേറുന്നതുമായ ചട്ടങ്ങള്‍ പാടില്ല.ഡെമോക്രാറ്റുകളും വോട്ടവകാശ ഗ്രൂപ്പുകളും ചേർന്നാണ് മൂന്ന് അപേക്ഷകള്‍ കോടതിയില്‍ സമർപ്പിച്ചത്. ഏപ്രിലില്‍ ജഡ്ജ് ട്രംപിന്റെ ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ചിരുന്നു. ഇപ്പോഴത്തേത് അന്തിമ തീരുമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *