അബുദാബി : വിവാഹമോചനക്കേസിൽ അമേരിക്കൻ യുവതിക്കു 10 കോടി ദിർഹം (2.72 കോടി ഡോളർ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കുടുംബ കോടതി വിധിച്ചു. യുകെയിൽ വിവാഹിതരായി യുഎഇയിൽ താമസിക്കുന്ന ദമ്പതികൾ മാർച്ച് 10നാണ് വിവാഹമോചന അപേക്ഷ നൽകിയത്. 3 ആഴ്ചയ്ക്കകം വിചാരണ നടത്തി വിവാഹമോചനം അനുവദിച്ചു.
നഷ്ടപരിഹാര തുകയെക്കുറിച്ചു നേരത്തെ തന്നെ ദമ്പതികൾ ധാരണയിലെത്തിയിരുന്നു. ഇതു കോടതി വിധിയിലൂടെ അംഗീകരിക്കുകയായിരുന്നു.ഈ കോടതിയിൽ വിവാഹമോചന കേസിൽ ഒരു വിദേശ വനിതയ്ക്കു വിധിക്കുന്ന ഏറ്റവും കൂടിയ നഷ്ടപരിഹാര തുകയാണിത്. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്താമെന്നതാണ് അബുദാബി സിവിൽ കുടുംബ കോടതിയുടെ പ്രത്യേകത.