ഭർതൃമാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: മകന്റെ മരണശേഷം മരുമകൾ തങ്ങളെ സംരക്ഷിക്കണമെന്ന വൃദ്ധദമ്പതികളുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി. ധാർമ്മികമായ ബാധ്യതകളെ നിയമപരമായ കടമയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് വ്യക്തമാക്കി. ഫെബ്രുവരി 4-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് കോടതി നിയമവും ധാർമ്മികതയും തമ്മിലുള്ള വേർതിരിവ് ചൂണ്ടിക്കാട്ടിയത്.ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായിരുന്ന മകൻ 2021-ൽ മരിച്ചതിനെത്തുടർന്നാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. മകന്റെ ഭാര്യയും പോലീസിൽ കോൺസ്റ്റബിളാണ്. തങ്ങൾ പ്രായമായവരും നിരക്ഷരരുമാണെന്നും സാമ്പത്തികമായി മകനെയാണ് ആശ്രയിച്ചിരുന്നതെന്നും മരുമകൾക്ക് സ്ഥിരവരുമാനമുണ്ടെന്നും അതിനാൽ തങ്ങളെ സംരക്ഷിക്കാൻ അവർക്ക് ധാർമ്മികമായ ബാധ്യതയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ നേരത്തെ ഫാമിലി കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 144-ാം വകുപ്പ് പ്രകാരം ആർക്കൊക്കെയാണ് ജീവിതച്ചെലവിന് അർഹതയുള്ളതെന്ന് കോടതി പരിശോധിച്ചു. പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് ചിലവ് നൽകാൻ കോടതിക്ക് ഉത്തരവിടാമെങ്കിലും ഈ നിയമപരിധിയിൽ ഭർതൃമാതാപിതാക്കൾ ഉൾപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനിർമ്മാണ സഭ അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഭർതൃമാതാപിതാക്കളെ ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ മരുമകൾക്ക് മേൽ ഇത്തരമൊരു നിയമബാധ്യത അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.ധാർമ്മികമായ ബാധ്യതകൾ എത്രത്തോളം ശക്തമാണെന്ന് തോന്നിയാലും കൃത്യമായ നിയമപിൻബലമില്ലാതെ അവ നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ലെന്ന് വിധിയിൽ പറയുന്നു. കൂടാതെ ഭർത്താവിന്റെ മരണത്തെത്തുടർന്ന് അനുകമ്പാ അടിസ്ഥാനത്തിലാണ് മരുമകൾക്ക് ജോലി ലഭിച്ചതെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതികളുടെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളുകയും ഫാമിലി കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *