പോപ്പുലര്‍ ഫ്രണ്ട് മുന്‍ മേധാവി അബുബക്കറിനെ ജയിലില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി:പോപ്പുലര്‍ ഫ്രണ്ട് മുന്‍ മേധാവി ഇ അബുബക്കറിനെ ജയിലില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ പ്രകാരം അന്വേഷിക്കുന്ന കേസില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇയാള്‍. കാലതാമസം കൂടാതെ ഇയാള്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ജയില്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു.നിരവധി അസുഖങ്ങളുള്ള അബൂബക്കര്‍ കേസില്‍ പ്രതിയാണെങ്കിലും ഇയാള്‍ക്ക് വേണ്ട വൈദ്യസഹായങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും രണ്ടാമതൊരു വിദഗ്ദ്ധ വൈദ്യോപദേശം കൂടി സ്വീകരിച്ച ശേഷം ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കാമെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മ പറഞ്ഞു.ഇയാളെ അടിയന്തര ഘട്ടത്തില്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ കുടുംബത്തെ കൃത്യമായി അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ പരിശോധന വേളയില്‍ മകന്‍ ഒപ്പമുണ്ടാകാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ ചികിത്സ എയിംസില്‍ തുടരുമെന്നും ജസ്റ്റിസ് ശര്‍മ്മ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം ചെലവില്‍ തന്‍റെ ചികിത്സ മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു അബൂബക്കറിന്‍റെ ആവശ്യം. ചികിത്സയ്ക്കിടെ യാതൊരു തരത്തിലുള്ള ഇടപെടലുണ്ടാകരുതെന്നും അബുബൂക്കര്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങളില്‍ ഒരാളുടെ സഹായവും തനിക്ക് ആ സമയത്ത് ലഭ്യമാക്കണമെന്ന് അബുബക്കര്‍ കോടതിയോട് ആവശ്യപ്പെട്ടു.പരാതിക്കാരന് ഡിഡിയു,സഫ്‌ദര്‍ ജങ്, എയിംസ് പോലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ ആശുപത്രികളാണ് ഇവയെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ആശുപത്രികളിലുണ്ടെന്നും കോടതി പറഞ്ഞു.പരാതിക്കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് ചില കാരണങ്ങളാല്‍ മാറ്റാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. എയിംസിലെ ചികിത്സയില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞാല്‍ മാത്രമേ അത് സാധ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ സുപ്രീം കോടതിയും എയിംസിലെ ചികിത്സയാണ് പരാതിക്കാരന് ശുപാര്‍ശ ചെയ്‌തത്. അത് കൊണ്ട് തന്നെ ഈ കോടതിയ്ക്കും പുതുതായി മറ്റൊരു ആവശ്യകത തോന്നുന്നില്ല.എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാകും. തനിക്ക് സ്ഥിരമായി ചുമയും ശ്വാസം മുട്ടലും മറ്റ് പൊതുവായ പ്രശ്‌നങ്ങളുമെല്ലാം ഉണ്ടെന്നാണ് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒപ്പം രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയും കുറഞ്ഞും കൊണ്ടിരിക്കുന്നു. നിയന്ത്രണാതീതമായ ഹൈപ്പര്‍ഗ്ലൈസീമിയയും ഉണ്ടെന്നും ഇയാള്‍ പറയുന്നു.എയിംസില്‍ തനിക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. നിരോധിത പിഎഫ്ഐ രാജ്യത്ത് വിവിധയിടങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനായി അനധികൃതമായി ധനസമാഹരണം നടത്തുകയും വിവിധ ഇടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തതായി എന്‍ഐഎ കോടതി പറയുന്നു. രാജ്യമെമ്പാടുമായി വിവിധ അന്വേഷണ ഏജന്‍സികള്‍ ഒരേ സമയം നടത്തിയ തെരച്ചിലില്‍ വന്‍തോതില്‍ പിഎഫ്ഐ പ്രവര്‍ത്തകരെ പിടികൂടി. അബുബക്കറിനെ 2022 സെപ്റ്റംബര്‍ 22നാണ് പിടികൂടിയത്. സര്‍ക്കാര്‍ പിഎഫ്ഐയെയും അതിന്‍റെ നിരവധി അനുബന്ധ സംഘടനകളെയും 2022 സെപ്റ്റംബര്‍ 28ന് നിരോധിച്ചു.അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. യുഎപിഎയും ഭീകര വിരുദ്ധ നിയമവും അനുസരിച്ചാണ് നിരോധനം. ഐഎസ്ഐഎസ് പോലുള്ള രാജ്യാന്തര ഭീകര സംഘടനകളുമായും ഇവയ്ക്ക് ബന്ധമുള്ളതായി ചൂണ്ടിക്കാട്ടുന്നു.2024 ഫെബ്രുവരിയില്‍ ഇയാള്‍ക്ക് കൃത്യമായി വൈദ്യ സഹായം നല്‍കണമെന്ന് ഹൈക്കോടതി തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇയാളെ വീട്ടുതടങ്കലിലാക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *