മാണിയെ കുറ്റമുക്തനാക്കിയ വാദം കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റമുക്തനാക്കിയ വിജിലന്‍സിന്റെ വാദം പ്രത്യേക കോടതി തള്ളി. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി മാണിക്കെതിരെ നല്‍കിയ മൊഴി ശരിയാണെന്ന് ശാസ്ത്രീയതെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് കോടതി വ്യക്തമാക്കി. മാണിയെ കുറ്റമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സ് നടപടി തെറ്റാണെന്നും ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു. ജഡ്ജിയുടെ ഈ പരാമര്‍ശങ്ങളോടെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ കള്ളക്കളി തുറന്നുകാട്ടപ്പെട്ടു.ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഗൗരവതരമായ നിരീക്ഷണം. അന്വേഷണത്തിന്റെ പൂര്‍ണചുമതല വിജിലന്‍സ് എസ്പി ആര്‍ സുകേശനായിരിക്കെ വിജിലന്‍സ് ഡയറക്ടര്‍ കത്തിലൂടെ കര്‍ശന നിര്‍ദേശം നല്‍കി മാണിക്കനുകൂലമായി അന്വേഷണം വഴിതിരിച്ചുവിട്ടതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എസ്പിക്ക് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല. കത്ത് വായിച്ചാല്‍ത്തന്നെ കര്‍ശന നിര്‍ദേശമാണെന്ന് മനസ്സിലാകുമെന്ന് കോടതി വ്യക്തമാക്കി. ഡയറക്ടറുടെ കത്ത് വിശദമായി പരിശോധിച്ചശേഷമാണ് കോടതി ഇങ്ങനെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *