ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 30 വർഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണനകൾ ഒന്നും നൽകരുതെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് പരോളോ ശിക്ഷയിളവോ നൽകാൻ പാടില്ലെന്നും പറഞ്ഞ കോടതി പൊലീസിനെ പ്രശംസിക്കുകയും ചെയ്തു.
അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതികരിച്ചു. പോലീസിനെ ഹൈക്കോടതിയും മഹിളാ കോടതിയും പ്രശംസിച്ചു. ഒരു പെൺകുട്ടി നേരിട്ട ദുരനുഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചവരെ നാണം കെടുത്തുന്ന പരാമർശങ്ങൾ ആണ് കോടതിയുടേതെന്നായിരുന്നു സ്റ്റാലിന്‍റെ വാക്കുകള്‍.
ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രായമായ അമ്മയെ ശുശ്രൂഷിക്കാൻ മറ്റാരും ഇല്ലെന്നും കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നും ജ്ഞാനശേഖരൻ അഭ്യർത്ഥിച്ചിരുന്നു.
അണ്ണാ സർവകലാശാല ക്യാംപസിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന രണ്ടാം വർഷം എംഇ വിദ്യാർത്ഥിനിയെ ആണ് 37കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെ സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെൺകുട്ടിയെ പ്രതി എത്തിച്ചു.
തന്നോടൊപ്പവും അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണിൽ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഫോൺ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെൺകുട്ടിയെ ഉടൻ വിട്ടയക്കാമെന്ന് ഉറപ്പ് നൽകിയെന്നും പോലീസിന് ലഭിച്ച പരാതിയിൽ ഉണ്ട്. അതിനു ശേഷം മുക്കാൽ മണിക്കൂറോളം ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ ഫോണിൽ നിന്ന് അച്ഛൻടെ മൊബൈൽ നമ്പർ എടുത്ത ഇയാൾ ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്.