മാസപ്പടി കേസ്; കേന്ദ്രത്തിനെതിരെ ദില്ലി ഹൈക്കോടതി, ‘കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല?’

ദില്ലി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് ആശ്വാസം. കേസിൽ അന്വേഷണം തുടരുമെങ്കിലും കുറ്റപ്പത്രം അടക്കം തുടർനടപടികളിലേക്ക് നീങ്ങില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ്. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. എന്ത് കൊണ്ടാണ് ഉറപ്പ് പാലിക്കാത്തത് എന്ന് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.

മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഫയല്‍ ചെയ്യില്ല എന്ന വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ യുടെ അഭിഭാഷകര്‍, ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് നല്‍കിയിരുന്നു എന്നായിരുന്നു സിഎംആര്‍എല്ലിന്റെ വാദിച്ചത്. ഈ വാദം കോടതി ഹൈക്കോടതി അംഗീകരിച്ചതോടെ കേസിൽ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത എസ്എഫ്‌ഐഒ നടപടി വീണ്ടും ചോദ്യചെയ്യപ്പെട്ടേക്കും.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത്. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു. പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *