ഫിസിയോ തെറാപ്പിസ്റ്റുകളും മറ്റും ഡോക്ടർ പദവി പേരിനുമുന്നിൽ ചേർക്കുന്നത് തടയാനാകില്ല -ഹൈക്കോടതി

കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും പേരിനുമുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. രോഗപ്രതിരോധം, ആരോഗ്യപ്രവർത്തനം തുടങ്ങിയ മേഖലകളിൽ സേവനം നൽകാൻ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമടക്കം നൽകിയ ഹർജികളാണ് തള്ളിയത്. ഫിസിയോ തെറാപ്പിസ്റ്റുകളെയും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളെയും മെഡിക്കൽ പ്രൊഫഷണലുകളെ സഹായിക്കുന്ന വിഭാഗമായിമാത്രം ചുരുക്കാൻ തക്കതായ കാരണങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.നാഷണൽ കമ്മിഷൻ ഫോർ അല്ലീഡ് ആൻഡ് ഹെൽത്ത് കെയർ ആക്ട് പ്രകാരം മൂന്നുമുതൽ ആറുവർഷംവരെ നീളുന്ന പഠനത്തിലൂടെയും 3600 മണിക്കൂറിലധികം നീളുന്ന പരിശീലനത്തിലൂടെയുമാണ് ഇവർ ബിരുദം നേടുന്നത്. ഇവർക്ക് ആരോഗ്യസേവനം നൽകാമെങ്കിലും അലോപ്പതി മരുന്നുകൾ കുറിക്കാനോ ചികിത്സിക്കാനോ അനുവാദമില്ല. അതിനാൽത്തന്നെ മെഡിക്കൽ പ്രൊഫഷണലുകളുടെയും ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെയും സേവനം വ്യത്യസ്തമാണ്.മെഡിക്കൽ കൗൺസിൽ നിയമത്തിലോ അനുബന്ധനിയമങ്ങളിലോ മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമായി ‘ഡോക്ടർ’ പദവി നിജപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർ എന്ന ലാറ്റിൻ വാക്കിന്റെ അർഥം ‘അധ്യാപകൻ’ എന്നാണ്. 13-ാം നൂറ്റാണ്ടിൽ യൂറോപ്യൻ സർവകലാശാലകളിൽ നിയമം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതപഠനം പൂർത്തിയാക്കിയവർക്ക് നൽകിയിരുന്ന പദവിയായിരുന്നു ഇത്.പത്തൊൻപതാം നൂറ്റാണ്ടോടെയാണ് ഇത് വൈദ്യശാസ്ത്ര മേഖലയുമായി ബന്ധിക്കപ്പെട്ടത്. പിഎച്ച്.ഡി. ഉൾപ്പെടെയുള്ള ഉന്നതബിരുദമുള്ളവർ പദവി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ‘ഡോക്ടർ’ എന്നത് മെഡിക്കൽ പ്രൊഫഷണലുകളുടെ മാത്രമാണെന്ന വാദം തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *