മുംബൈ: ഭാരത് രത്ന , പത്മ പുരസ്കാരങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ പേരിനു മുമ്പിലോ പിന്നിലോ അവ ചേര്‍ക്കാന കഴിയുമോ? ദീർഘകാലമായി തുടരുന്ന ഈ പ്രശ്നത്തിൽ വീണ്ടും വ്യക്തത വരുത്തിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി. പത്മശ്രീ , പത്മഭൂഷൺ , ഭാരത് രത്ന തുടങ്ങിയവ ഔദ്യോഗിക പദവികളല്ലെന്നും അവ പേരുകൾക്ക് മുന്നിലോ പിന്നിലോ ചേർത്ത് ഉപയോഗിക്കരുതെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.ദേശീയ അംഗീകാരത്തെയാണ് ഈ പുരസ്കാരങ്ങൾ സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാതെ വ്യക്തിയുടെ നിയമപരമായ സ്വത്വത്തെ മാറ്റാൻ അവ ഉപയോഗിക്കാൻ കഴിയില്ല. ഡോ. ശരത് ഹാർദിക്കർ എന്ന പത്മശ്രീ പുരസ്കാര ജേതാവ് ഉൾപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. കേസ് രേഖകളിൽ ” പത്മശ്രീ ഡോ. ശരത് എം. ഹാർദിക്കർ ” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇങ്ങനെ പദ്മശ്രീ പേരിനൊപ്പം ചേർത്തതിനെ കോടതി ചോദ്യം ചെയ്തു. ഇത് ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ 1995-ലെ ഒരു വിധിന്യായത്തെ ഉദ്ധരിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. സുപ്രീം കോടതിയുടെ വിധി പ്രകാരം, ഭാരത് രത്ന, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ ദേശീയ പുരസ്കാരങ്ങൾ വ്യക്തികൾക്ക് ലഭിക്കുന്ന ബഹുമതികളാണ്. അവ ഔദ്യോഗിക പദവികളായി കണക്കാക്കാനാവില്ല. അതിനാൽ, ഈ പുരസ്കാരങ്ങൾ പേരുകൾക്ക് മുന്നിലോ പിന്നിലോ ചേർത്ത് ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ ഉപയോഗിക്കുന്നത് നിയമപരമായി തെറ്റാണെന്ന് ബോംബെ ഹൈക്കോടതി ഓർമ്മിപ്പിച്ചു. ഇത്തരം പ്രവണതകൾ നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് സോമശേഖർ സുന്ദരേശൻ പറഞ്ഞു.
പേരിനു മുമ്പിൽ ‘പദ്മശ്രീ’ ചേർക്കാമോ? വ്യക്തത വരുത്തി ബോംബെ ഹൈക്കോടതി
