പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹെെക്കോടതി. സർട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി.നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെതിരെ ഡല്‍ഹി സർവകലാശാല സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉയർന്നിരുന്നു.1978ല്‍ മോദി പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്ടിവിസ്റ്റ് നീരജ് ശർമ്മ ഡല്‍ഹി സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ് ഡല്‍ഹി സർവകലാശാല ഹർജി സമർപ്പിച്ചത്. ബിഎ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും ഡല്‍ഹി സർവകലാശാല അറിയിച്ചിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഫെബ്രുവരിയില്‍ പൂർത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. തുടർന്ന് ഇന്നാണ് വിഷയത്തില്‍ ഡല്‍ഹി ഹെെക്കോടതി ഉത്തരവായത്. ഡല്‍ഹി സർവകലാശാലയ്ക്ക് വേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണ് ഹാജരായത്.
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്; വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന് ഹെെക്കോടതി, ഉത്തരവ് റദ്ദാക്കി
