ഭാര്യയുടെ വസ്ത്രധാരണം, പാചകവൈദഗ്ധ്യം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങള്‍ ക്രൂരതയായോ ഉപദ്രവമായോ കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.യുവതിയുടെ പരാതിയില്‍ ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനും എതിരേ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭർത്താവിനും കുടുംബത്തിനും എതിരേയുള്ള കേസും മറ്റുനിയമനടപടികളും റദ്ദാക്കാനും കോടതി ഉത്തരവിട്ടു.2022-ല്‍ വിവാഹിതയായ യുവതിയാണ് ഭർത്താവിനും കുടുംബത്തിനും എതിരേ പരാതി നല്‍കിയിരുന്നത്. യുവതിയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. 2013-ല്‍ ആദ്യവിവാഹം വേർപിരിഞ്ഞശേഷമാണ് യുവതി 2022-ല്‍ രണ്ടാമത് വിവാഹിതയായത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും തന്നോട് ശരിയായരീതിയില്‍ പെരുമാറിയില്ലെന്നും ഭർത്താവിന്റെ മാനസിക-ശാരീരികപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം മറച്ചുവെച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം.ഇതിനുപുറമേയാണ് തന്റെ വസ്ത്രധാരണം, പാചകം എന്നിവയെക്കുറിച്ച് ഭർത്താവും കുടുംബാംഗങ്ങളും നടത്തിയ പരാമർശങ്ങളും യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍, ഭാര്യയുടെ വസ്ത്രധാരണം ശരിയല്ല, ഭാര്യയ്ക്ക് നല്ലരീതിയില്‍ പാചകംചെയ്യാനറിയില്ല തുടങ്ങിയ പരാമർശങ്ങള്‍ ഗുരുതരമായ പീഡനമായോ ഉപദ്രവമായോ കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദമ്ബതിമാർ തമ്മിലുള്ള ബന്ധം വഷളാകുമ്ബോള്‍ പലതും അതിശയോക്തി കലർത്തി പറയുന്നതായി തോന്നുന്നു. കുറ്റകൃത്യത്തിന്റെ പരിധിയില്‍വരാത്ത ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച്, ഭർത്താവിനും കുടുംബത്തിനും വിചാരണനേരിടേണ്ടിവരുമ്ബോള്‍ അത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.ഭർത്താവിന്റെ മാനസിക-ശാരീരികപ്രശ്നങ്ങളെക്കുറിച്ച് വിവാഹത്തിന് മുൻപ് മറച്ചുവെച്ചെന്ന പരാതിക്കാരിയുടെ വാദങ്ങളും കോടതി തള്ളി. വിവാഹത്തിന് മുൻപ് ദമ്ബതിമാർ നടത്തിയ ചാറ്റുകളില്‍ താൻ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ഭർത്താവ് വ്യക്തമായി വിശദീകരിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് ഭാര്യയ്ക്ക് വിവാഹത്തിന് മുൻപേ അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു.ഫ്ളാറ്റ് വാങ്ങാനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിക്കാരിയുടെ വാദത്തെയും കോടതി ചോദ്യംചെയ്തു. നിലവില്‍ ഭർത്താവിന് ഒരു ഫ്ളാറ്റ് ഉണ്ടായിരിക്കെ ഈ വാദത്തിന്റെ സാധുതയെയാണ് കോടതി ചോദ്യംചെയ്തത്. ഭർത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളില്ലെന്നും കുറ്റപത്രത്തില്‍ ഭാര്യയുടെ മൊഴിയല്ലാതെ മറ്റുതെളിവുകളില്ലെന്നും കോടതി പറഞ്ഞു. ദമ്ബതിമാരുടെ അയല്‍ക്കാരെ ചോദ്യംചെയ്യാനോ ഇവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയുടെ വസ്ത്രധാരണം ശരിയല്ല, പാചകമറിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ പീഡനമല്ലെന്ന് കോടതി; കേസ് റദ്ദാക്കി
