കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമ പ്രവര്‍ത്തകൻ ഫെലിക്സ് ജെറാള്‍ഡിനു ജാമ്യം

Oplus_16908288

കരൂരില്‍ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമ പ്രവർത്തകനായ ഫെലിക്സ് ജെറാള്‍ഡിനു ജാമ്യം.ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ജെറാള്‍ഡിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ദുരന്തവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങള്‍ നടത്തുമ്ബോള്‍ ശ്രദ്ധിക്കണമെന്നാണ് കോടതി ജെറാള്‍ഡിനു നിർദേശം നല്‍കിയിരിക്കുന്നത്. കരൂർ ദുരന്തവിഷയവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയുടെ പേരിലാണ് ഇയാളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദുരന്തത്തിന് പിന്നില്‍ മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ ഉണ്ടായെന്ന് പറഞ്ഞുള്ള വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്റ്റാലിൻ സർക്കാരിനെ വിമർശിക്കാറുള്ള ആളാണ് ഫെലിക്സ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനല്‍ എഡിറ്റർ കൂടിയാണ് ഇയാള്‍. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയതിന്റെ ഫെലിക്സ് ജെറാള്‍ഡ് ഉള്‍പ്പെടെ 20 പേർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സെന്തില്‍ ബാലാജി ഇന്നലെ രാത്രി സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറാനായിരുന്നു സന്ദർശനം.ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ടിവികെ നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്‌റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തെളിവെടുപ്പ് അടക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. അതേസമയം, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം നടക്കുന്നതിനിടെ മുൻ‌കൂർ ജാമ്യത്തിന് ടിവികെ. ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമല്‍ കുമാറുമാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഇവർ മധുര ബെഞ്ചില്‍ മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. അപകടത്തിന് ഉത്തരവാദിയല്ലെന്നാണ് ആനന്ദ് അപേക്ഷയില്‍ ചൂണ്ടികാണിച്ചിട്ടുള്ളത്. അപേക്ഷയുടെ പകർപ്പും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പരിപാടിക്ക് പോലീസ് സുരക്ഷ നല്‍കിയില്ല എന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പ്രസംഗം ആരംഭിച്ച്‌ 5 മിനിറ്റില്‍ വൈദ്യുതി നിലച്ചു. ആള്‍ക്കൂട്ടത്തിലേക്ക് ചെരിപ്പുകള്‍ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *