പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അർധ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ യുവാവ് ഇന്ന് കോടതിയിൽ ഹാജരാകും. സിജുവിനെ വിശദമായി കേട്ട ശേഷമായിരിക്കും റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ജൂൺ 11 വരെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. മെയ് 24 ന് ശനിയാഴ്ചയായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; സിജുവിനെ കേട്ടശേഷം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
