ന്യൂഡൽഹി: സർക്കാർ നിയമ ഓഫീസർമാരിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. വി. നാഗരത്ന. പൊതുമേഖലയിലെ നിയമ ഉപദേഷ്ടാക്കളുടെ എംപാനൽമെന്റിലും എല്ലാ സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളിലും ഏജൻസികളിലും കുറഞ്ഞത് 30% എങ്കിലും സ്ത്രീകളായിരിക്കണമെന്ന് ജസ്റ്റിസ് ബി. വി. നാഗരത്ന പറഞ്ഞു.
‘ബ്രേക്കിങ് ദി ഗ്ലാസ് സിലിങ്: വുമൺ ഹൂ മേഡ് ഇറ്റ്’ എന്ന വിഷയത്തിൽ ശനിയാഴ്ച നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. പ്രൊഫഷണൽ ഇടങ്ങളിലെ, പ്രത്യേകിച്ച് നിയമരംഗത്തെ ലിംഗപരമായ തടസങ്ങൾ ഇല്ലാതാക്കുന്നതിന് ആവശ്യമായ വിവിധ നടപടികളെക്കുറിച്ച് സെമിനാറിൽ ജസ്റ്റിസ് ചർച്ച ചെയ്തു. ബെഞ്ചിലേക്കുള്ള സ്ഥാനക്കയറ്റത്തിലും ലിംഗവൈവിധ്യം ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു.