വാഷിങ്ടൺ: തീരുവ സംബന്ധിച്ച കോടതി വിധിയിൽ രോഷാകുലനായി ഡോണാൾഡ് ട്രംപ്. തീരുവ വർധനവിന്റെ നിയമസാധുതയെ ചോദ്യം ചെയ ഫെഡറൽ കോടതി വിധിക്കെതിരെയാണ് ട്രംപിന്റെ പ്രതികരണം. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ജൂഡീഷ്യറിയെ രൂക്ഷമായി വിമർശിച്ചു.തീരുവ വർധനവ് നടപ്പിലാക്കുന്നതിൽ ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. വിധി വന്ന് ഒരു ദിവസം തികയുന്നതിന് മുമ്പ് തന്നെ ഫെഡറൽ സർക്യൂട്ടിനായുള്ള യുഎസ് കോർട്ട് ഓഫ് അപ്പീൽ വിധി സ്റ്റേ ചെയ്തിരുന്നു.
രാഷ്ട്രീയ പ്രേരിതവും അവിശ്വസനീയവുമാണ് കോടതിയുടെ വിധിയെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് ആരോപിച്ചു. ട്രംപ് വിരോധം മാത്രമാണ് ഇത്തരമൊരു വിധിക്ക് പിന്നിലെന്നും ട്രംപിൻ്റെ പോസ്റ്റിൽ പരാമർശിക്കുന്നു.
തീരുവ വർധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം അധികാര ദുർവിനിയോഗമാണെന്നും അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം ട്രംപിനില്ലെന്നും യുഎസിലെ ഫെഡറൽ കോടതിയായ മാൻഹാട്ടൻ അന്താരാഷ്ട്ര വ്യാപാര കോടതി പറഞ്ഞിരുന്നു. 10ദിവസങ്ങൾക്കുള്ളിൽ നികുതി ചുമത്തിയ നടപടി പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.