അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എല്‍) വ്യാജവും അപകീർത്തികരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവ്.മാധ്യമപ്രവർത്തകരോടും വിദേശ എൻജിഒകളോടും സ്ഥാപനത്തിനെതിരായ അപകീർത്തികരമായ വിവരങ്ങള്‍ ലേഖനങ്ങളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്നും നീക്കം ചെയ്യാനും കോടതി നിർദേശിച്ചു. കമ്ബനി നല്‍കിയ ഹർജിയിലാണ് ഡല്‍ഹി കോടതിയുടെ ഇടക്കാല വിധി.ജഡ്ജി അനുജ് കുമാർ സിംഗ് ആണ് ഹർജി പരിഗണിച്ചത്. . paranjoy.in, adaniwatch.org, adanifiles.com.au എന്നീ വെബ്സൈറ്റുകളിലെ പ്രസിദ്ധീകരണങ്ങള്‍, അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവയിലൂടെ തങ്ങളുടെ ബിസിനസ് ഗ്രൂപ്പിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനും ആഗോള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ശ്രമിച്ചുവെന്നാണ് ഹർജിയില്‍ ഗ്രൂപ്പ് ആരോപിച്ചത്.പരൻജോയ് ഗുഹ താക്കൂർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, അയാസ്കാന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ്‍ ഫൗണ്ടേഷൻ, ഡ്രീംസ്കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഇൻസ്ട്ര എന്ന പേരില്‍ പ്രവർത്തിക്കുന്ന ഡൊമൈൻ ഡയറക്ടർസ് പ്രൈവറ്റ് ലിമിറ്റഡ്, ജോണ്‍ ഡോ പേഴ്‌സണ്‍സ് എന്നിവർക്കെതിരെയാണ് പരാതി.വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുകയോ സൈബർ ആക്രമണങ്ങള്‍ നടത്തുകയോ ചെയ്യുന്നത് പ്രശസ്തിക്ക് കളങ്കം വരുത്താനും മാധ്യമവിചാരണയ്ക്ക് ഇടയാക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നത് ഹരജിക്കാരന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. അതിനാല്‍ ഈ കേസില്‍ ഹരജിക്കാരന്റെ ഭാഗത്ത് ന്യായമുണ്ടെന്നും കോടതി പറഞ്ഞു.അതുകൊണ്ട് തന്നെ സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവും പ്രത്യക്ഷത്തില്‍ അപകീർത്തികരവുമായ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.തെറ്റായതും സ്ഥിരീകരിക്കാത്തതും അപകീർത്തികരവുമായ ലേഖനങ്ങളും പോസ്റ്റുകളും അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഒക്ടോബർ 9ലേക്ക് മാറ്റി.
അദാനി എന്റര്‍പ്രൈസസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; വിലക്കി ഡല്‍ഹി കോടതി
