കരണത്തടിയേറ്റ് ഒൻപതാം ക്ലാസുകാരിയുടെ കേൾവി ശക്തി നഷ്ടമായി; അധ്യാപികക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഗാന്ധിനഗര്‍: അഹമ്മദാബാദിൽ അധ്യാപികയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കേൾവി ശക്തി നഷ്ടമായ സംഭവത്തിൽ അധ്യാപികക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വര്‍ഷവും മൂന്ന് മാസവും തടവും 50,000 രൂപ പിഴയുമാണ് ഗാന്ധിനഗര്‍ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. ഗാന്ധിനഗർ സെക്ടർ 28ലെ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയായ പരുൾബെന്നാണ് പ്രതി.2020ലാണ് കേസിനാസ്പദമായ സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥി സയൻസിന്‍റെ ഹോംവർക്ക് ചെയ്യാത്തതിൽ കുപിതയായ അധ്യാപിക കുട്ടിയുടെ ഇടത് കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ പെൺകുട്ടിയുടെ കർണപടത്തിന് ഗുരുതര പരിക്കേൽക്കുകയും കേൾവിശക്തി നഷ്ടപ്പെടുകയുമായിരുന്നു.തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും അധ്യാപികയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. “അധികാരം ദുരുപയോഗം ചെയ്ത്, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തുന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല. സമൂഹത്തിന് വ്യക്തമായ ഒരു സന്ദേശം നൽകാൻ ഈ ശിക്ഷ അനിവാര്യമാണ്” -വിധി പ്രസ്താവത്തിൽ ജഡ്ജി വ്യക്തമാക്കി. മാതാപിതാക്കളുടെ അഞ്ച് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനാണ് വിധിയോടെ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *